ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നല്‍കി.
ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇന്ന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. എന്നാൽ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.
അതേസമയം പലതവണ വകഭേദം വന്ന വൈറസ് ആണ് ഒമിക്രോണ്‍. മഹാമാരിയുടെ സ്വഭാവത്തെത്തന്നെ അതു മാറ്റിമറിക്കുമെന്ന് കുറിപ്പില്‍ പറയുന്നു. മാത്രമല്ല ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഒമിക്രോണിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. വാക്‌സിനുകള്‍ വഴിയും നേരത്തെ കോവിഡ് ബാധിച്ചതുവഴിയുമുള്ള പ്രതിരോധ ശേഷിയയെ ഒമിക്രോണ്‍ മറികടക്കുമോയെന്നതില്‍ കൂടുതല്‍ പഠനം വേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ഒമിക്രോണ്‍ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ഡബ്ല്യൂഎച്ച്ഒ നേരത്തെ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങളെല്ലാം മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകളടക്കം റദ്ദാക്കുകയും ചെയ്തു.