തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയ്‌ക്ക് സുരേഷ്‌ഗോപി എംപി വിഷുകൈനീട്ടം നൽകിയതിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി താരം തന്നെ രംഗത്ത്. വിഷുകൈനീട്ടത്തിന്റെ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ‘വിഷുവിന്റെ നന്മ മനസിലാക്കാൻ പറ്റാത്തവർ ചൊറിയൻ മാക്രിപ്പറ്റങ്ങളാണ്. ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ. ഞാൻ തയ്യാറായിട്ടാണിരിക്കുന്നത്. ഹീനമായ ചിന്തയുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു ആചാരമാണ് നടപ്പിലാക്കിയത്. പ്രാർത്ഥനയോടെ ഒരു രൂപ കയ്യിലേക്ക് വെച്ചു കൊടുക്കുമ്പോൾ എന്താണ് പ്രശ്നം’- അദ്ദേഹം പ്രതികരിച്ചു.
മാത്രമല്ല ഐശ്വര്യപൂർണമായ തുടക്കം എന്ന് പറഞ്ഞ് വലതു കാതിൽ വെറ്റില വെച്ച് പേര് വിളിക്കുന്ന ചടങ്ങിൽ തുടങ്ങുന്നത് പോലെ എല്ലാ മതങ്ങളിലും ഓരോ ചടങ്ങുകളുണ്ട്. എല്ലാം കുഞ്ഞുങ്ങളുടെ സദ്ഭാവിയ്‌ക്ക് വേണ്ടിയാണ്. ഒരു രൂപ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണ് ഉള്ളത്. നരേന്ദ്ര മോദിയുടേയോ സുരേഷ് ഗോപിയുടേതോ അല്ല. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മിയെ പ്രാർത്ഥിച്ച് കൈവെള്ളയിൽ വെച്ച് കൊടുക്കുന്നത് കുട്ടികൾ പ്രാപ്തി നേടി നിർവഹണത്തിന് ഇറങ്ങുമ്പോൾ ഒരു വർഷമാവുമ്പോൾ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വർഷത്തിനാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം തൃശൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്‌ച്ച മുതൽ സുരേഷ് ഗോപി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലെ വടക്കുംനാഥ ക്ഷേത്രത്തിൽ മോൽശാന്തിക്ക് പണം നൽകിയതാണ് വിവാദത്തിലായിരിക്കുന്നത്. വിഷുദിനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നൽകാൻ ഒരു രൂപയുടെ ആയിരം നോട്ടുകളാണ് താരം മേൽ ശാന്തിയ്‌ക്ക് നൽകിയത്.എന്നാൽ സംഭവം അറിഞ്ഞ തൃശൂർ എംഎൽഎ പി ബാലചന്ദ്രനും സിപിഎം നേതാക്കളും പ്രതിഷേധം അറിയച്ചതിനെ തുടർന്നാണ് ദേവസ്വം മേൽശാന്തിമാർ ഇത്തരത്തിൽ പണം സ്വീകരിക്കുന്നതിന് കൊച്ചിൻ ദേവസ്വം ബോർഡ് വിലക്കേർപ്പെടുത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡിലെ ജീവനക്കാരും ശാന്തിക്കാരും വിഷുകൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽ നിന്ന് പണം സ്വീകരിക്കരുതെന്നാണ് ബോർഡിന്റെ നിർദ്ദേശം.

