പാലക്കാട് : മണ്ണാർക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ സദാചാര അക്രമത്തിൽ ഒരാൾ പിടിയിൽ. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദ്ദിച്ചെന്ന് പരാതി പറഞ്ഞിട്ടും പൊലീസ് ആദ്യമൊന്നും കേസെടുക്കാൻ തയ്യാറായിരുന്നില്ലെന്ന പരാതിയും വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതോടെ മാത്രമാണ് പൊലീസ് കേസെടുക്കാനൊരുങ്ങിയതെന്നും പരിക്കേറ്റവർ വ്യക്തമാക്കുന്നു. ഇതിനു മുമ്പും നാട്ടുകാർ പല വട്ടം ഉപദ്രവിച്ചിരുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ അധിക്ഷേപിക്കും. അധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം തല്ലിച്ചതച്ചതെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികളുടെ പരാതിയിൽ കല്ലടിക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപിൽ ബസ് കാത്ത് ഇരിക്കുകയായിരുന്നു അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരുക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതെ സമയം ഏറെ വൈകിയും വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പ്രതികരിച്ചു.