ദില്ലി : നമീബിയയിൽനിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ചത്തു. മധ്യപ്രദേശിലെ കുനോയിലെത്തിച്ച ചീറ്റകളിലെ പെണ്‍ ചീറ്റയായ സാഷയാണ് ചത്തത്. വൃക്ക സംബന്ധമായ അസുഖമാണ് മരണ കാരണമായി വിലയിരുത്തപ്പടുന്നതെങ്കിലും പോസ്റ്റ് മോർട്ടത്തില്‍ മരണ കാരണം സംബന്ധിച്ച് വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്നത്. മാര്‍ച്ചിലാണ് ഇവയെ വനത്തിലേക്ക് തുറന്ന് വിട്ടത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സാഷയുടെ മരണം സ്ഥിരീകരിച്ചത്. അധികൃതർ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗം അലട്ടിയിരുന്നുവെങ്കിലും നേരത്തെ സാഷയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു.
ഇന്ത്യയിൽ വംശനാശം വന്നതിനേത്തുടർന്നാണ് നമീബിയയിൽനിന്ന് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രൊജ്ക്ട് ചീറ്റ എന്നപേരിൽ പ്രത്യേക ദൗത്യത്തിന് രൂപം നല്‍കിയിരുന്നു. ചീറ്റകളുടെ രണ്ടാം ബാച്ച് ഫെബ്രുവരി 18 ഓടെയാണ് ഇന്ത്യയിലെത്തിയത്. അഞ്ച് പെണ്‍ ചീറ്റകളും ഏഴ് ആണ്‍ ചീറ്റകളുമാണ് രണ്ടാം ബാച്ചിലൂടെ ഇന്ത്യയിലെത്തിയത്.