പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന് മാത്രമാണ് ഇന്ത്യൻ സൈനികരുടെ കാര്യത്തിൽ ശ്രദ്ധയുള്ളതെന്ന് ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദ . ഉത്തരകാശിയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായുധ സേനയിലെ ഉദ്യോഗസ്ഥരുടെ ആശങ്കകളെക്കുറിച്ച് പ്രധാനമന്ത്രി മോദി മാത്രമേ ചിന്തിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ മിലിട്ടറി ധാം, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി എന്നിവ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമാണെന്നും നദ്ദ പറഞ്ഞു. ക്ഷേത്രങ്ങളിൽ പോയി പ്രാർഥിക്കുന്നതിന്‍റെ ഗുണം രാഹുൽ ഗാന്ധിയെ പഠിപ്പിച്ചത് ബിജെപിയാണെന്ന് ജെ.പി നദ്ദ പറഞ്ഞു . കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഹരിദ്വാറിലെ ഹർ കി പൈരിയിൽ ദർശനം നടത്തുകയും പ്രാർഥിക്കുകയും ചെയ്‌തതിനെ പരിഹസിച്ചാണ് പ്രസ്‌താവന. ഗംഗോത്രിയോ യമുനോത്രിയോ ഉത്തർപ്രദേശോ ഉത്തരാഖണ്ഡോ ആകട്ടെ, വികസനം ബിജെപി സ്ഥാനാർഥികളാൽ മാത്രമേ സാധ്യമാകൂവെന്ന് ആത്മവിശ്വാസത്തോടെ ഉറപ്പുനൽകാമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.