ദില്ലി: ഇസ്രായേലിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11.30ന് ടെൽ അവീവിൽ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം പുറപ്പെടും. ചാർട്ടേഡ് വിമാനങ്ങളും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്ക് തിരികെ എത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറക്കിയതായി എംബസി അറിയിച്ചു. ഇസ്രായേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് രാത്രിയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്.
പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഇസ്രായേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാർക്ക് ബന്ധപ്പെടാൻ കൂടുതൽ ഹെൽപ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്. യുദ്ധ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ അനുസരിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ നിർദ്ദേശിച്ചിട്ടുണ്ട്.