ഓപ്പറേഷൻ ബേലൂർ മഖ്ന നീളുന്നു. പടമലയിൽ കർഷകനായ അജീഷിന്റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കൊലയാളി മോഴയാനയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും വിജയത്തിലെത്തിക്കാനായില്ല. അടിക്കാടുകൾ മറയാക്കി ദൗത്യ സംഘത്തിന് തലവേദന സൃഷ്ടിക്കുന്ന മോഴയാനയെ പിടിക്കാൻ കർണാടകയിൽ നിന്നുള്ള ആർആർടി സംഘവും ഇന്ന് സ്ഥലത്തെത്തിയിരുന്നു. റേഞ്ച് ഓഫിസർ നരേഷിന്റെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് എത്തിയത്. കഴിഞ്ഞ നവംബർ 30ന് ബേലൂരിൽ വച്ച് ബേലൂർ മഖ്നയെ മയക്കുവെടിവച്ച് പിടികൂടിയ സംഘത്തിലുണ്ടായിരുന്നവരാണ് ഉച്ചയോടെ കാട്ടിക്കുളത്ത് എത്തിയത്.
ഇനി മൂന്ന് ടീമുകളായി തിരിഞ്ഞ് ദൗത്യം തുടരാനാണ് തീരുമാനം. ഓരോ ടീമിലും കേരളത്തിൽ നിന്നും കർണാടകയിൽ നിന്നുമുള്ള അംഗങ്ങളുണ്ടാകും. ഇന്ന് മയക്കുവെടി ദൗത്യസംഘം ആനയുടെ 50 മീറ്റർ അടുത്ത് എത്തി. ഡ്രോൺ ഉപയോഗിച്ചിട്ടും ആനയെ കാണാൻ സാധിച്ചില്ല. ഇടതൂർന്ന മരങ്ങളുള്ള സ്ഥലത്താണ് ആന നിലയുറപ്പിച്ചത്. ആക്രമണകാരിയായ മറ്റൊരു മോഴയാനയും ബേലൂർ മഖ്നയ്ക്കൊപ്പമുണ്ട്.
കഴിഞ്ഞ ദിവസം ബേലൂർ മഖ്നയ്ക്കൊപ്പമുള്ള മോഴയാന വനപാലക സംഘത്തിനു നേരെ പാഞ്ഞടുത്തിരുന്നു. ഇന്നും മോഴയാന കൂടെയുള്ളതാണ് ദൗത്യം പ്രതിസന്ധിയിലാക്കിയത്. കർണാടകയിൽ നിന്നുള്ള സംഘം കൂടി എത്തിയതോടെ അടുത്ത ദിവസം തന്നെ ആനയെ മയക്കുവെടിവച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് ദൗത്യം സംഘം. നാളെ ദൗത്യ സംഘത്തോടൊപ്പം ഡോ. അരുൺ സക്കറിയയും ചേരും.

