ഫെമ ലംഘന കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് ഇഡി നോട്ടീസ് അയച്ചു. ഈ മാസം 19ന് ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. മഹുവ മൊയ്ത്ര വിദേശവിനിമയ ചട്ടം ലംഘിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
നേരത്തെ ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ ചോദ്യം ഉന്നയിക്കുന്നതിനായി പണം വാങ്ങി എന്നു പാർലമെന്റ് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ മഹുവയെ പുറത്താക്കിയിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് ‘കൈക്കൂലി’ സ്വീകരിച്ചെന്നാണ് മഹുവയ്ക്കെതിരായ ആരോപണം. വിഷയം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനിക്ക് നല്‍കിയതായി മഹുവ വെളിപ്പെടുത്തി. എന്നാൽ മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡി ദുബായ്ക്കു പുറമെ മറ്റു പലയിടങ്ങളില്‍നിന്നും ഉപയോഗിച്ചതായി കണ്ടെത്തി. മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.

