ദില്ലി: യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് ഇന്ത്യക്കാരെ രക്ഷിച്ച് തിരികെ കൊണ്ടുവരാനുള്ള ഓപ്പറേഷൻ ഗംഗ തുടരുകയാണ്. ഇപ്പോഴിതാ മൂന്നാമത്തെ വിമാനവും ദില്ലിയിലെത്തി. 240 പൗരന്മാരുമായിട്ടാണ് വിമാനം ദില്ലിയിലേയ്‌ക്കെത്തിയത്. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. യുദ്ധമുഖത്ത് നിന്നും ഇതുവരെ 709 ഇന്ത്യൻ പൗരന്മാരെ രക്ഷപെടുത്തി.
അതേസമയം, റോമാനിയയിൽ നിന്നുള്ള രണ്ടാമത്തെ വിമാനം 29 മലയാളികൾ ഉൾപ്പെടുന്ന സംഘവുമായി ഇന്ന് പുലർച്ചെ ദില്ലിയിലെത്തി. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. തുടർന്ന് ഇവരെ കേരള ഹൗസിലേക്ക് മാറ്റി.
ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് എത്തും. തിരുവനന്തപുരത്തേക്ക് ഉള്ളവർ വൈകുന്നേരം ദില്ലിയിൽ നിന്ന് യാത്ര തിരിക്കും.
എംബസി ഉദ്യോഗസ്ഥരെ അറിയിക്കാതെയോ സർക്കാർ നിർദ്ദേശമില്ലാതെയോ അതിർത്തി ചെക്ക് പോസ്റ്റുകളിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികൾ പോകരുതെന്ന് കീവിലെ ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി.