Saturday, September 19, 2026

“കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ വന്മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിന് !കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നു” രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ വന്മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിനെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നു. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ബാങ്ക് കൊള്ള സംബന്ധിച്ച് 2011-ല്‍ തന്നെ പാര്‍ട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് തുറന്നടിക്കുകയും ചെയ്തു.

“സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. തൃശ്ശൂര്‍ ജില്ലയിലെ മറ്റു നിരവധി സഹകരണ ബാങ്കുകളില്‍ 500 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടുകള്‍ കൂടി നടന്നിട്ടുണ്ടെന്നും വ്യക്തമായി. സിപിഎം. ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പെരുംകൊള്ള നടന്നത്. ഇപ്പോള്‍ കൊള്ളക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും സിപിഎമ്മും സര്‍ക്കാരുമാണ്.

വന്‍മരങ്ങള്‍ വേരോടെ നിലംപൊത്തുമെന്ന ഭീതിയാണ് സിപിഎമ്മിനുള്ളത്. കൊള്ളക്കാരെ സംരക്ഷിക്കുന്നതിലൂടെ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുകയാണ് സിപിഎം ബാങ്ക് കൊള്ള സംബന്ധിച്ച് 2011-ല്‍ തന്നെ പാര്‍ട്ടിക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. കൊള്ളമുതലിന്റെ പങ്കുപറ്റിയ സിപിഎം അന്നുമുതല്‍ ഇന്നുവരെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിച്ചു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി, പ്രധാനപ്പെട്ട നേതാക്കളെ രക്ഷപ്പെടുത്തി.

കരുവന്നൂരിലെ തട്ടിപ്പ് അത്ര വലിയ സംഭവമാണോ എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചോദിക്കുന്നത്. ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ട നിക്ഷേപകരുടെ മുഖത്തടിക്കുകയാണ് മന്ത്രി. പണം നഷ്ടമായ നിക്ഷേപകര്‍ക്കൊപ്പമല്ല, കൊള്ളക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് അടിവരയിട്ട് പറയുകയാണ് തദ്ദേശ വകുപ്പ് മന്ത്രി.

സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂരെന്ന സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അഭിപ്രായമാണോ സിപിഎമ്മിനും സര്‍ക്കാരിനുമുള്ളതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണം. കരുവന്നൂര്‍ തട്ടിപ്പിനെ കുറിച്ച് സമഗ്രമായി അന്വേഷിക്കണം. നിക്ഷേപകരുടെ പണം എത്രയും വേഗം മടക്കിക്കൊടുക്കണം. കൊള്ളക്കാരെ സംരക്ഷിച്ച് നിക്ഷേപകരെ ഒറ്റുകൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ യുഡിഎഫ്. സമരം ശക്തമാക്കും” വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Latest Articles