തിരുവനന്തപുരം: സിൽവർ ലൈനിൽ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന്മേൽ ചർച്ച പൂർത്തിയായി. രാവിലെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിൻമേൽ പ്രതിപക്ഷത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഭരണപക്ഷം ചർച്ചക്ക് സമ്മതിച്ചു. ഉച്ചക്ക് 01.30 മുതലാണ് ചർച്ച നടന്നത്. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പദ്ധതിയെ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സില്‍വര്‍ ലൈന്‍ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയാണെന്നും പൊതുഗതാഗത സംവിധാനത്തെ നശിപ്പിക്കുമെന്നും വിഡി സതീശന്‍ ആരോപിച്ചു. വരേണ്യ വര്‍ഗത്തിനു വേണ്ടിയാണ് പദ്ധതിയെന്നും കെഎസ്ആര്‍ടിസിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊണ്ട് സില്‍വര്‍ലൈന്‍ നടപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ കടം കേരളത്തിന് താങ്ങാനാകില്ല. ഇരകളാകുന്നത് കേരളം മുഴുവനാണ്.
മുഖ്യമന്ത്രി സഭയില്‍ പറഞ്ഞതല്ല ഡിപിആര്‍ എംബാഗ്മെന്റ് കണക്ക്. പദ്ധതി ലാഭകരമെന്ന് വരുത്തിത്തീര്‍ക്കാന്‍ കണക്കുകളില്‍ കൃത്രിമം നടത്തുന്നു. എതിര്‍ക്കുന്നവരെ കുറ്റപ്പെടുത്തുന്നത് ഏകാധിപതികളാണ്. എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്. കേരളത്തെ ബനാന റിപ്പബ്ലിക് ആക്കാന്‍ അനുവദിക്കില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ചർച്ചയുടെ അവസാനം മുഖ്യമന്ത്രി വിശദമായ മറുപടി പ്രസംഗം നടത്തിയെങ്കിലും പ്രതിപക്ഷം ഉന്നയിച്ച പല കാതലായ വിഷയങ്ങൾക്കും മറുപടി പറഞ്ഞില്ല എന്നത് ശ്രദ്ധേയമായി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.