തിരുവനന്തപുരം∙ ഡി പി ആർ അടക്കമുള്ള സിൽവർ ലൈൻ പദ്ധതികളുമായി ബന്ധപ്പെട്ട രേഖകളിൽ വൻ കൃത്രിമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലെ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാഥമിക സാധ്യതാ പഠനം നടന്ന് രണ്ടു മാസത്തിനുശേഷം അന്തിമ സാധ്യതാ പഠന റിപ്പോര്‍ട്ട് വന്നു. ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ആദ്യ റിപ്പോർട്ടിൽ 40,000 ആയിരുന്നു. രണ്ടാമത്തെ റിപ്പോർട്ടിൽ അത് ഇരട്ടിയാക്കി. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇതു പഠിച്ചതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. സിൽവർ ലൈനിന്റെ ഡേറ്റ പരിശോധിച്ചാൽ അത് കൈകാര്യം ചെയ്ത ആളുകൾ ജയിലിൽ പോകേണ്ടിവരും. കണക്കു തെറ്റിച്ചെഴുതി സിൽവർ ലൈൻ പദ്ധതി ലാഭമാണെന്ന് വരുത്തുകയാണെന്നും വി.ഡി.സതീശൻ പറഞ്ഞു. കെ–റെയിൽ പറയുന്നത് അതേപോലെ എഴുതി കൊടുക്കുകയാണ് പഠനം നടത്തിയ ഏജൻസി ചെയ്തത്. എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് സതീശൻ ഉന്നയിച്ചത്.
.64,000 കോടി രൂപ മാത്രമേ ചെലവാകൂ എന്ന സർക്കാർ തീരുമാനത്തെ പ്രതിപക്ഷം ചോദ്യം ചെയ്യുകയാണ്. 1.60 ലക്ഷം കോടി രൂപയാകും പദ്ധതി പൂർത്തിയാകാന്‍ എന്നാണ് നീതി ആയോഗിന്റെ പഠനം. പദ്ധതി പൂർത്തിയാകുമ്പോൾ 2 ലക്ഷം കോടി കഴിയും. സിൽവർ ലൈൻ പദ്ധതിക്കായി സ്ഥലം പോകുന്നവർ മാത്രമല്ല, കേരളം മൊത്തം ഈ പദ്ധതിയുടെ ഇരയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചർച്ചക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിൽ പക്ഷെ മുഖ്യമന്ത്രി ഈ ആരോപണത്തിന് മറുപടി പറഞ്ഞില്ല.