ദിസ്പൂര്‍: നാല് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പോലീസുകാരന്‍ അറസ്റ്റില്‍. ദിബ്രുഗഢ് ജില്ലയിലെ സദര്‍ പോലീസ് സ്‌റ്റേഷനു സമീപത്തുള്ള വീട്ടില്‍ ഞായറാഴ്ചയാണ് ദാരുണ സംഭവം നടന്നത്. സ്ഥലത്തെ പോലീസ് കോണ്‍സ്റ്റബിള്‍ ആയ ബിക്കി ഛേത്യ ആണ് പിടിയിലായത്.
പ്രതി തന്‍റെ കയ്യിൽ ഉണ്ടായിരുന്ന റിവോള്‍വര്‍ വെച്ച് ഭാര്യയെ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാല് വര്‍ഷം മുമ്പാണ് പോലീസുകാരനായ ബിക്കി ഛേത്യ ജയശ്രീയെ വിവാഹം ചെയ്തത്. ഇവർക്കിടയിൽ സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കൃത്യം നടത്തുന്ന സമയത്ത് പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടൻ തന്നെ ജയശ്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് കോണ്‍സ്റ്റബിളിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.