തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച മധ്യ, വടക്കൻ ജില്ലകളിൽ പരക്കെ മഴയാണ്. നാളെയും മറ്റന്നാളും എറണാകുളം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലളിൽ യെലോ അലർട്ടുണ്ട്.
മധ്യപ്രദേശിന് മുകളിലും തെക്കൻ ഒഡീഷയ്ക്കും മുകളിലുമായി രണ്ടു ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തിങ്കളാഴ്ചയോടെ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇതു ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മൂന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽനിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.