തിരുവനന്തപുരം: ജീവിതത്തിൽ പ്രചോദനമായത് വിവേകാനന്ദ ദർശനങ്ങളെന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി. വിവേകാനന്ദ സമാധി ദിനത്തിൽ അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് റസൂൽ പൂക്കുട്ടി തന്റെ അനുഭവവും ആദരവും പ്രകടിപ്പിച്ചത്. 39 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സന്യാസിയായിരുന്നു ഈ ലോകത്തോട് വിടപറയുമ്പോൾ സ്വാമി വിവേകാനന്ദനെന്നും റസൂൽ പൂക്കുട്ടി തന്റെ പോസ്റ്റിൽ അനുസ്മരിച്ചിട്ടുണ്ട്.
1902 ജൂലൈ നാലിനാണ് ഭാരതത്തിന്റെ കീർത്തി ലോകം മുഴുവനും വ്യാപിപ്പിച്ച ആ സന്യാസി സമാധിയായത്. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധിത എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വാമിജിയുടെ ഗ്രന്ഥങ്ങൾ ഇന്നും അതെ പ്രാധാന്യത്തോടെ വായിക്കപ്പെടുന്നു. മരണ നിമിഷം വരെയും തന്റെ സഹപ്രവർത്തകരോടൊപ്പം കർമ്മ നിരതനായിരുന്ന മഹത് വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദൻ.