ദില്ലി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഊട്ടിയിലെ കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്ക്കാരം.
ഇതിനു പുറമെ നാല് മലയാളികൾ പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായിട്ടുണ്ട്. കെവി റാബിയ – സാമൂഹ്യ പ്രവർത്തനം, ചുണ്ടയിൽ ശങ്കരനാരായണൻ മേനോൻ – കായികം. ശോശാമ്മ ഐപ്പ് – മൃഗസംരക്ഷണം, പി നാരായണ കുറുപ്പ് -സാഹിത്യം-വിദ്യാഭ്യാസം എന്നിവരാണ് പത്മശ്രീ പുരസ്ക്കാരത്തിന് അർഹരായ മലയാളികൾ.
അതേസമയം റാവത്തിനെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചത്.
പ്രഭാ അത്രെ -കല, രാധേശ്യാം ഖെംക – സാഹിത്യം, കല്യാണ്‍ സിങ് – പൊതുപ്രവര്‍ത്തനം എന്നിവരാണ് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ച മറ്റു മൂന്ന് പേര്‍. സിവിലിയന്‍മാര്‍ക്ക് നല്‍കുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മവിഭൂഷണ്‍.