ഇസ്ലാമബാദ്: സമൂഹ മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാനില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ. പാക് തീവ്രവാദ വിരുദ്ധ കേടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റം ചാര്‍ത്തപ്പെട്ട നാലാമത്തെ പ്രതിയായ കോളേജ് പ്രൊഫസര്‍ക്ക് 10 പത്ത് വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചു. ക്ലാസ് റൂമില്‍ മതനിന്ദാപരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് ഇദ്ദേഹത്തിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
എന്നാൽ 2017 ലാണ് ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഉന്നത കോടതികളില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാം. പാക്കിസ്ഥാനില്‍ വര്‍ഷങ്ങളായി നിരവധി പേരാണ് മതനിന്ദാകുറ്റം ആരോപിച്ച് ശിക്ഷിക്കപ്പെടുന്നത്. മുസ്‌ലിം വിഭാഗങ്ങളിലെ ശിയ, അഹമ്മദിയ, ഖാന്‍ വിഭാഗക്കാരും മറ്റ് മതന്യൂന പക്ഷങ്ങളുമാണ് പലപ്പോഴും ഇത്തരം കേസുകളില്‍ അകപ്പെടുന്നത്. പല കേസുകളും വ്യക്തി വൈരാഗ്യം മൂലവും മറ്റും കെട്ടിച്ചമയ്ക്കുന്നതാണെന്ന ആരോപണവും ശക്തമാണ്. അതേസമയം മതനിന്ദ കുറ്റം ആരോപിക്കപ്പെടുന്നവരില്‍ ചിലര്‍ വിചാരണയ്ക്കു മുമ്പേ തന്നെ ജയിലില്‍ വെച്ചോ ആള്‍ക്കൂട്ട ആക്രമണത്താലോ കൊല്ലപ്പെടാറുമുണ്ട്. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം 1980 മുതല്‍ 80 ഓളം പേര്‍ ഇത്തരം ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.