ഇസ്‌ലാമാബാദ്: നിരോധിത ഭീകര സംഘടനയിലെ 350 പ്രവർത്തകരെ പാകിസ്ഥാൻ വിട്ടയച്ചതായി റിപ്പോർട്ട്. ഭീകര സംഘടനയായ തെഹരീക്ക് ലബ്ബായിക് പാകിസ്ഥാനിലെ (ടി.എൽ.പി.) (Tehreek-e-Labbaik) പ്രവർത്തകരെയാണ് വിട്ടയച്ചത്. ഇസ്‌ലാമാബാദിലേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കുമെന്ന ടി.എൽ.പി.യുടെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയായിരുന്നു പാക് സർക്കാരിന്റെ നടപടി. ടി.എൽ.പി.യുടെ അവകാശവാദങ്ങൾ പരിഗണിച്ച് ചൊവ്വാഴ്ചയോടെ പ്രശ്നം പരിഹരിക്കുമെന്നും പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്നും പാകിസ്ഥാൻ ഉത്തരവിറക്കുകയായിരുന്നു.
അതേസമയം ജയിലിൽ കഴിയുന്ന ഭീകര സംഘടന മേധാവി സാദ് ഹുസൈൻ റിസ്‌വിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ടി.എൽ.പി. രാജ്യവ്യാപകമായി നേരത്തെ അക്രമാസക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച പ്രതിഷേധങ്ങളിൽ ഇതുവരെ മൂന്നു പോലീസുകാരും ഏഴ് ടി.എൽ.പി. പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നാലെയാണ് 350 ലധികം ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയവരെ പാക് സർക്കാർ വെറുതെ വിട്ടയച്ചത്. രാഷ്ട്രീയസംഘർഷം ഒഴിവാക്കുന്നതിൻറെ ഭാഗമായി ഇവരെ വിട്ടയച്ചതെന്നാണ് പാകിസ്ഥാന്റെ വാദം.