ദില്ലി : 2023 ക്രിക്കറ്റ് ലോകകപ്പിൽ സെമി കാണാതെ പാകിസ്ഥാൻ പുറത്തായി. പാകിസ്ഥാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്ട്ലർ ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോൾ തന്നെ പാകിസ്ഥാൻ പുറത്താകലിന്റെ വക്കിലായി. ഇതോടെ പാകിസ്ഥാന് വലിയ വിജയം നേടാനാകില്ല എന്ന് ഉറപ്പായതോടെ നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമിയിലേക്ക് കടന്നു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 337 റണ്‍സെടുത്തതോടെ പാകിസ്ഥാന്റെ സെമി ഫൈനല്‍ പ്രവേശനം അസാധ്യമായി. ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കണമെങ്കില്‍ പാക് ടീമിന് ഈ ലക്ഷ്യം ചുരുങ്ങിയത് 6.4 ഓവറിനുള്ളില്‍ മറികടക്കണമായിരുന്നു. ഇത് അസാധ്യമായതിനാൽ ടീം സെമി കാണാതെ പുറത്തായി. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പോലും പാക് പടയ്ക്ക് സെമി കാണാൻ കഴിയില്ല.
നവംബര്‍ 15 ന് മുംബൈ വാംഖെഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരായ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടും. 2019 ലോകകപ്പിലെ സെമിയിലും ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടിയിരുന്നു. അന്ന് ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
നവംബര്‍ 16 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. നവംബര്‍ 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാകും ഫൈനൽ.