ഇസ്ലാമാബാദ്: അജ്‌മൽ കസബ് പാകിസ്ഥാൻ പൗരൻ തന്നെയെന്നും കസബിൻറെ പാകിസ്ഥാൻ വിലാസം ഇന്ത്യക്ക് ചോർത്തിക്കൊടുത്തത് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫാണെന്നും പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ്. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിയാസി കൂടെ പങ്കെടുത്ത ചടങ്ങിലാണ് പാക് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. അജ്‌മൽ കസബ് പാകിസ്ഥാൻ പൗരനാണെന്ന് പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല. മുമ്മർ ഗദ്ദാഫി, ഒസാമാ ബിൻ ലാദൻ, സദ്ദാം ഹുസൈൻ തുടങ്ങിയവരിൽ നിന്ന് നവാസ് വൻ തുകകൾ കൈപ്പറ്റിയിരുന്നതായും അദ്ദേഹം ആരോപിച്ചു. 2008 നവമ്പർ ആറിനാണ് ലഷ്കർ തൊയ്ബ ഭീകരനായ അജ്‌മൽ കസബ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ ആക്രമണം നടത്തിയത്. സംഭവത്തിൽ 174 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ ഫരീദ്കോട്ടിൽ നിന്നുള്ള അജ്മൽ കസബിനെ ഇന്ത്യ ജീവനോടെ പിടികൂടുകയും വിചാരണക്കൊടുവിൽ വധശിക്ഷക്ക് വിധേയനാക്കുകയുമായിരുന്നു. സംഭവത്തിൽ പാകിസ്ഥാൻറെ പങ്കിനെ കുറിച്ചുള്ള തെളിവുകൾ ലഭിക്കുന്നതിൽ അജ്മൽ കസബിന്റെ അറസ്റ്റ് വലിയ പങ്ക് വഹിച്ചിരുന്നു.