ദില്ലി: കശ്മീരി പണ്ഡിറ്റുകളെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതിഷേധം. വംശഹത്യക്ക് ഇരയായ കശ്മീരി പണ്ഡിറ്റുകളെ നിയമസഭയിൽ പരിഹസിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് മുന്നിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘കശ്മീർ ഫയൽസ്‘ എന്ന ചിത്രം നുണ പ്രചാരണമാണ് എന്ന് കെജരിവാൾ പറഞ്ഞിരുന്നു. മാത്രമല്ല ചിത്രത്തിന് നികുതി ഇളവ് നൽകാനാകില്ലെന്നും അത് യൂട്യൂബിൽ സൗജന്യമായി പ്രദർശിപ്പിക്കുന്നതാണ് നല്ലതെന്നും കെജരിവാൾ പരിഹസിച്ചിരുന്നു.
ഇതേതുടർന്നാണ് ബിജെപി പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഐപി കോളേജിൽ നിന്നും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം നയിച്ചത് ബിജെപി എംപി തേജസ്വി സൂര്യയാണ്.
അതേസമയം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് 1990കളിലെ കാശ്മീരിലെ ഹിന്ദു ജനതയുടെ വംശഹത്യ. കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ച് ദില്ലി നിയമസഭയിൽ കെജരിവാൾ ചിരിച്ച ചിരി രാജ്യത്തിന് അപമാനമാണെന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്ര മുന്നറിയിപ്പ് നൽകിയിരുന്നു. മാത്രമല്ല ഇതിന് കെജരിവാൾ മാപ്പ് പറയേണ്ടി വരുമെന്നും അവർ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് ജനരോഷം അണപൊട്ടിയത്.
അതേസമയം കെജരിവാളിന് നേരെ നടന്നത് ബിജെപി സ്പോൺസേർഡ് വധശ്രമമായിരുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപിക്കുന്നത്. പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്നിലെ ഗേറ്റ് തകർക്കപ്പെട്ടു. പ്രതിഷേധക്കാർ സിസിടിവി ക്യാമറകളും ബാരിക്കേഡുകളും തകർത്തു എന്നും ആരോപണമുണ്ട്. കൂടാതെ കെജരിവാളിന്റെ ഗേറ്റിന് പ്രതിഷേധക്കാർ കാവി പെയിന്റടിച്ചതായി ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു.