ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ആക്രമണം നടത്താൻ ഉപയോഗിച്ച വാഹനങ്ങളിൽ ഒന്ന് കണ്ടെത്തിയതായും സൂചനയുണ്ട്.
ആയുധങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷയാണ് പോലീസ് പിടികൂടിയത്. ഇത് തമിഴ്‌നാട്ടിലേക്ക് പൊളിച്ച് മാറ്റാൻ കൊണ്ട് പോകുന്നതിനിടെയാണ് കണ്ടെത്തിയത്. എന്നാൽ പട്ടാപ്പകൽ കൊല നടത്തിയ കേസിലെ മുഖ്യ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
കേസിൽ 16 ഓളം പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ 10 പേർ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ട്. മുഖ്യപ്രതികളെ സഹായിക്കാനെത്തിയ നാല് പേരെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. ഇന്നലെ രാത്രിയോടെയാണ് ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
രാവിലെ 11 മണിയോടെയാണ് നാല് പേരെയും കോടതിയിൽ ഹാജരാക്കുക. ഇവരെ ചോദ്യം ചെയ്യാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പോലീസ് അപേക്ഷ നൽകും. പ്രതികൾ എവിടെയാണ് ഒളിവിൽ കഴിയുന്നത് എന്ന കാര്യം ഇവർക്ക് അറിയാമെന്നാണ് പോലീസ് നിഗമനം.
ഇന്നലെ രാവിലെയാണ് പോപ്പുലർഫ്രണ്ട് യൂണിറ്റ് ഭാരവാഹികൾ കൂടിയായ നാല് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൃത്യം ചെയ്യാൻ പ്രതികളെ സഹായിച്ചവർ ആണ് അറസ്റ്റിലായ നാല് പേരും.
മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഢാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാൻ കൃത്യത്തിൽ പങ്കെടുത്തവരുടെ ഫോണുകൾ ശേഖരിച്ചു അവരവരുടെ വീടുകളിൽ എത്തിച്ചു കൊടുത്തു. സഹദ് ഗൂഢാലോചനയിൽ പങ്കെടുക്കുകയും മറ്റ് സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തയാളാണ്.
അതേസമയം,സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുള്ള പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറയുന്നത്. എന്നാൽ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലും പ്രതികളെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാൽ പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്നും, ഇവർ ഒളിവിലാണെന്നുമാണ് പോലീസ് വാദം. പിടികൂടാൻ വൈകുന്തോറും പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാദ്ധ്യതയാണ് പോലീസ് നൽകുന്നത്. ശ്രീനിവസിനെ കൊലപ്പെടുത്തുന്നതിന് പോലീസിലെ ചില ഉദ്യോഗസ്ഥർ ഒത്താശ്ശ ചെയ്‌തെന്ന് പോലീസിനെതിരെ ആരോപണവും ശക്തമാണ്.
ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടുന്നതിലും പോലീസ് താമസം വരുത്തിയിരുന്നു. ഇത് പ്രതികൾക്ക് സംസ്ഥാനം വിടാനും തെളിവു നശിപ്പിക്കാനും സഹായകമായി. സഞ്ജിത്തിനെ ഇടിച്ച് വീഴ്‌ത്താൻ ഉപയോഗിച്ച കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടത്. തുടർന്ന് കാർ അതിർത്തി കടത്തി പൊളിച്ച് നീക്കുകയായിരുന്നു. ഏറെ പാടുപെട്ടാണ് വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.