പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റായി ജി. പൃഥ്വിപാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആർ.മോഹനനെ വൈസ് പ്രസിഡൻ്റായും ആഘോഷ് വി.സുരേഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
പഴയ തീർത്ഥാടക വിശ്രമകേന്ദ്രത്തിൽ വച്ച് ഇന്നു രാവിലെ പതിനൊന്നരയോടെയാണ് തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചത്.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം. ഗോപകുമാർ തിരഞ്ഞെടുപ്പിനു നേതൃത്വം നല്കി. യോഗത്തിൽ പങ്കെടുത്തവർക്കു നല്കിയിരുന്ന നമ്പരുകൾ കലശക്കുടത്തിലാക്കി ഭഗവാൻ്റെ മുന്നിൽ പൂജിച്ച് യോഗസ്ഥലത്തെത്തിക്കുകയും തുടർന്ന് പന്തളം പുത്തൻ കൊട്ടാരത്തിലെ അദ്വൈതാ ലക്ഷ്മി 11 പേരെ നറുക്കെടുക്കുകയും ചെയ്തു.
നറുക്കെടുപ്പിന് ശേഷം ഇവർ പ്രത്യേക യോഗം ചേർന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഉപദേശക സമിതിയിൽ 15 പേരാണ് ഉള്ളത്. ഭക്തരിൽ നിന്നു നറുക്കെടുക്കുന്ന 11 പേർ കൂടാതെ പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാലും, ക്ഷേത്രത്തിലെ ആചാരങ്ങളിലെ അവസാന വാക്ക് കൊട്ടാരമായതിനാലും കൊട്ടാരം നിർദ്ദേശിക്കുന്ന രണ്ടു പേരും ഉപദേശക സമിതി അംഗങ്ങളാണ്.
ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമാണു മറ്റു രണ്ടു പേർ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണു ട്രഷറർ.
മൊത്തം 826 പേരാണ് ഭക്തജന മണ്ഡലത്തിലെ അംഗങ്ങൾ. എന്നാൽ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ പന്തളത്ത് പലയിടങ്ങളും വെള്ളത്തിലായിട്ടും 250 പേർ യോഗത്തിൽ പങ്കെടുത്തു.