ബെയ്ജിങ്: കോവിഡ് മഹാമാരി ലോകത്ത് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് പൂർണമായും കരകയറുന്നതിനു മുൻപ് തന്നെ ചൈനയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു പകർച്ചവ്യാധി. സ്കൂളുകളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ ‘വില്ലൻ’. കുട്ടികളിലാണ് രോഗം പടരുന്നത്. ബെയ്ജിങ്ങിലും ലിയോണിങ്ങിലെയും ആശുപത്രികളിൽ ഇത്തരത്തിൽ രോഗബാധിരായ കുട്ടികളെ കൊണ്ട് നിറഞ്ഞു.
കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളെ ഓർമപ്പെടുത്തും വിധം സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. മിക്ക സ്കൂളുകളിലും വിദ്യാർത്ഥികളില്ലാത്തതിനാൽ അടിച്ചടേണ്ട അവസ്ഥയാണ്. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ്, കുട്ടികളിൽ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.
‘‘കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്നു വ്യക്തമല്ല. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല’’ എന്ന് പ്രോമെഡ് വ്യക്തമാക്കി. എന്നാൽ ഇതൊരു മഹാമാരി ആകുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.