ജനീവ: ലോകത്ത് കൊവിഡ് പ്രതിസന്ധി 2022ലും തുടരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങളിലെ വാക്‌സിന്‍ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യൂഎച്ച്ഓയിലെ വിദഗ്ധന്‍ ഡോ. ബ്രൂസ് അയ്ൽവാർഡ് ഈ മുന്നറിയിപ്പ് നൽകിയത്. ആഫ്രിക്കയിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വാക്‌സീന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വികസിത രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സീന്‍ ഡോസുകള്‍ നല്‍കണമെന്ന് ബ്രൂസ് പറഞ്ഞു.
പ്രതിസന്ധി വര്‍ഷങ്ങളോളം നീണ്ടുപോകാതിരിക്കാന്‍ വേഗത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ബ്രൂസ് പറഞ്ഞു. ആഗോള ജനസംഖ്യയുടെ 70 ശതമാനം പേര്‍ക്ക് ആവശ്യമായ കൊവിഡ് വാക്‌സീന്‍ 2021ല്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വാക്‌സീനുകളും വികസിത രാജ്യങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. വാക്‌സീന്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങള്‍ അവരുടെ ജനങ്ങളുടെ ഉപയോഗത്തിന് വേണ്ടി കയറ്റുമതി നിയന്ത്രിച്ചുവെന്നും ഡോ. ബ്രൂസ് അയ്ല്‍വാര്‍ഡ് വ്യക്തമാക്കി.
അതേസമയം നൂറ് കോടി ഡോസ് കൊവിഡ് വാക്സീന്‍ വിതരണംചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കഠിനപ്രയത്നമില്ലാതെ ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടന റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.