കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ (Pantheerankavu UAPA Case) രണ്ടാംപ്രതി താഹ ഫസലിന് ജാമ്യം. ജസ്റ്റിസ് അജയ് റെസ്‌തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയിൽ ഹാജരാക്കി ജയിൽ നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
അതേസമയം അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജിയും കോടതി തള്ളി. അലനും താഹയ്‌ക്കും വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അലന്റെ ജാമ്യം ശരിവെച്ച ഹൈക്കോടതി താഹയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതേ തുടർന്നാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്. 2019 നവംബർ ഒന്നിനാണ് അലനെയും താഹയെയും പോലീസ് അറസ്റ്റ് ചെയ്തത്.
യുഎപിഎ ചുമത്തിയ കേസിൽ അന്വേഷണം പിന്നീട് എൻഐഎ സംഘം ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ പക്കൽ നിന്നും കമ്മ്യൂണിസ്റ്റ് ഭീകര ലഘുലേഖകൾ, പുസ്തകങ്ങൾ എന്നിവ കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കള്ള തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസില്‍ കുടുക്കിയെന്നാണ് പ്രതികള്‍ പറയുന്നത്. അതേസമയം പന്തീരങ്കാവ് കേസില്‍ അലനും താഹക്കും ലഘുലേഖ വിതരണം ചെയ്ത ഉസ്മാന്‍ നേരത്തെ അറസ്റ്റിലായിരുന്നു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്.