കണ്ണൂര്‍: പാനൂർ ബോംബ് നിർമ്മാണ കേസിൽ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ ബാബു എന്നിവർ ജാമ്യപേക്ഷ നൽകിയത്. ബോംബ് നിർമ്മാണത്തെ കുറിച്ച് അറിവില്ലെന്നും സ്ഫോടനം അറിഞ്ഞ് ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം.
എന്നാൽ എല്ലാവർക്കു ബോംബ് ഉണ്ടാക്കുന്ന വിവരം എല്ലാവർക്കും അറിയാമായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചു എന്നതിൽ കൃത്യമായ സൂചന പോലീസിന് ലഭിച്ചെന്നാണ് വിവരം.
അതേസമയം, യുഡിഎഫ് നേതാക്കൾ ഇന്ന് ബോംബ് സ്‌ഫോടന സ്ഥലം സന്ദർശിക്കും. സ്‌ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് പരാതി നൽകിയത്. പോലീസ് വ്യക്തമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.