പരവൂർ: പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ ലഹരിസംഘത്തിന്റെ പ്രധാന സങ്കേതമാകുന്നു. പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രമാക്കി വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടമാണ് ദിനംപ്രതി നടന്നു വരുന്നത്. ട്രയിന്‍ വഴി പരവൂരില്‍ എത്തുന്ന മയക്കുമരുന്ന് വെളിയില്‍ കാത്ത് നില്‍ക്കുന്ന ഏജന്റുമാര്‍ക്ക് കൈമാറി അത് വന്‍കിട കച്ചവടക്കാരുടെ കൈകളിലേക്കും ചെറുകിടകച്ചവടക്കാര്‍ക്കുമാണ് കൈമാറുന്നത്.
വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പോലിസും റെയില്‍വേ പോലീസും പരിശോധന കര്‍ശനമാക്കിയതോടെയാണ് സംഘങ്ങള്‍ തീരദേശ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് ശൃംഖല വിപുലമാക്കിയിരിക്കുകയാണ്. വൈകുന്നേരം ആയാൽ മുന്തിയ ഇനം കാറുകളില്‍ വരുന്ന യുവാക്കള്‍ പരിസരത്ത് നിൽക്കുകയും ശേഷം മയക്കുമരുന്നുമായാണ് മടങ്ങുന്നത്. തീരദേശ മേഖലയില്‍ പോലീസിന്റെ പരിശോധനയില്ലാത്തതു മൂലം ഇത്തരം സംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ അനുകൂല സാഹചര്യമായി.
വര്‍ക്കല, കോവളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തീരദേശം വഴി മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ ഇപ്പോള്‍ പരവൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേരള പോലീസിന്റെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പോലീസിനും എക്‌സൈസിനും റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലിസും എക്‌സൈസും യാതൊരു പരിശോധനയും നടത്തിയിട്ടില്ല.