തിരുവനന്തപുരം : ആറ്റിങ്ങൽ പിരപ്പോട്ടുകോണത്തെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം ചികിത്സാപ്പിഴവു മൂലമാണെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെയാണ് ആരോപണം. 17കാരിയായ മീനാക്ഷി ഇന്നലെയാണ് മരിച്ചത്.
അലര്‍ജിയെ തുടർന്ന് 11 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജിൽ കുട്ടി ചികിത്സയിലായിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങവേ ഉള്ളൂരില്‍വച്ച് കുട്ടിക്ക് ദേഹാസ്യാസ്ഥ്യം അനുഭവപ്പെട്ടു. ഉടനടി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ ആറ്റിങ്ങല്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. മാതാപിതാക്കളുടെ പരാതിയിൽ ആറ്റിങ്ങല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

