ദില്ലി: ബാഗിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ ഭീഷണി മുഴക്കിയതോടെ മുംബൈയിൽ വിമാനം അടിയന്തരമായി ഇറക്കി. പൂനെയിൽ നിന്നും ദില്ലിയിലേക്ക് യാത്രപുറപ്പെട്ട ആകാശ എയർക്രാഫ്റ്റ് QP 1148 എന്ന വിമാനമാണ് അധികൃതർ ഛത്രപതി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
ഇന്ന് ഉച്ചയ്‌ക്ക് 12:40-ഓടെയാണ് സംഭവം. തന്റെ ബാഗിൽ ബോംബുണ്ടെന്ന് യാത്രികൻ അവകാശപ്പെടുകയും തുടർന്ന് വിമാനത്തിൽ ഭീതി പടർത്തുകയും ചെയ്യുകയായിരുന്നു. ഇതോടെ വിമാനം അടിയന്തരമായി ഇറക്കി. ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തി ഇയാളുടെ ഭാഗ് പരിശോധിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് സംശയാസ്പദമായ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. 185 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അതേസമയം, ബന്ധുവിനൊപ്പമായിരുന്നു ഭീതി പടർത്തിയ യുവാവ് വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. നെഞ്ച് വേദനയ്‌ക്ക് മരുന്ന് കഴിക്കുന്ന യാത്രക്കാരനാണ് ഇയാളെന്നും മരുന്ന് കഴിച്ചതിനു ശേഷമാണ് ഇത്തരത്തിൽ ഓരോന്ന് പറയാൻ തുടങ്ങിയതെന്നുമായിരുന്നു ബന്ധുവിന്റെ വാദം. വിശദ പരിശോധനയ്‌ക്ക് ശേഷം വിമാനം വീണ്ടും യാത്ര പുറപ്പെട്ടതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.