പത്തനംതിട്ട: പത്തനംതിട്ടയിലെ സീതത്തോടിൽ പുലി ഇറങ്ങിയതായി സംശയം. കൊച്ചുകോയിക്കലിൽ അഞ്ച് ആടുകളെ പുലി കൊന്നതായി നാട്ടുകാർ പറഞ്ഞു. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് താമസിക്കുന്നവരുടെ ആടുകളെയാണ് പുലി പിടിച്ചത്. മുമ്പും ഇത്തരത്തിൽ ഇവിടെ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആറ് മാസം മുമ്പ് ഇവിടെ പുലി ഇറങ്ങിയിരുന്നു.
തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും പുലി ഇറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. വനംവകുപ്പിനെതിരെ നാട്ടുകാർ രംഗത്തെത്തി. കെണി സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വയനാട് ബത്തേരി വാകേരിയിൽ ഇറങ്ങിയ കടുവയെ കഴിഞ്ഞ ദിവസം വനംവകുപ്പ് പിടികൂടിയിരുന്നു. കക്കടംകുന്ന് ഏദൻവാലി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് 13 വയസുള്ള പെൺ കടുവ കുടുങ്ങിയത്. കടുവയെ ബത്തേരിയിലെ മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസം 12 ന് കക്കടംകുന്ന് ഏദൻവാലി എസ്റ്റേറ്റിൽ കടുവയെത്തി വളർത്തു നായയെ കൊന്നിരുന്നു. പിന്നീടാണ് എസ്റ്റേറ്റിനുള്ളിൽ കടുവാ കൂടും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചത്. കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു.