കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയുടെ മരണം കൊലപാതകം. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചതാണ് യുവതി മരിക്കാൻ കാരണമെന്ന് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ വ്യക്തമായി. കൊലയാളി ആശുപത്രിയിൽ തന്നെയുള്ളയാളാണ്.
കേസിൽ പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുക. മാത്രമല്ല മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരോട് കൂടിയാലോചിച്ച ശേഷം അറസ്റ്റ് നടപടികൾ ഉണ്ടാകുമെന്നും കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമൻ പറഞ്ഞു.
സംഭവത്തിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. എഡിഎംഒ ഡോ പിയൂഷ് നമ്പൂതിരിക്കാണ് അന്വേഷണ ചുമതല.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പത്താം നമ്പര്‍ സെല്ലില്‍ ഇന്നലെയാണ് 30 കാരിയായ ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടത്. മഹാരാഷ്ട്ര അഹമ്മദ് നഗര്‍ സ്വദേശിനി ജിയറാം ജിലോട്ട് ആണ് മരിച്ചത്. മഹാരാഷ്ട്ര അഹമ്മദ് നഗര്‍ സ്വദേശിനി ജിയറാം ജിലോട്ട് ആണ് മരിച്ചത്. മരണ ദിവസം രാത്രി സഹതടവുകാരിയുമായി അടിപിടി ഉണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. തുടർന്ന് സഹതടവുകാരിയായ കൊല്‍ക്കത്ത സ്വദേശിനി തജ്മിന ബീവിയെ ഈ സെല്ലില്‍ നിന്ന്മാറ്റുകയും ചെയ്തു. ഭര്‍ത്താവായ കണ്ണൂര്‍ മമ്പറം സ്വദേശി സിറാജ് മജീദിനെ തേടിയാണ് യുവതി 2 വയസുകാരി മകളുമൊത്ത് തലശ്ശേരിയില്‍ എത്തിയത്.
എന്നാൽ കേസുകളില്‍ പ്രതിയായ സിറാജ് 3 വര്‍ഷമായി ഒളിവിലാണ്. കുട്ടിയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന്, തലശ്ശേരി മഹിളാ മന്ദിരത്തില്‍ കഴിയുകയായിരുന്ന യുവതിയെ കുതിരവട്ടത്തേക്ക് മാറ്റി. അതേസമയം ജിയറാമിന്റെ ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തലയുടെ പിൻവശത്ത് അടിയേറ്റാൽ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തിയിരുന്നു. ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഇടതു കൈയിൽ തലമുടി മുറുകെ പിടിച്ചതിന്റെ അടയാളവും മുടിയുമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയത്.