കൊച്ചി: സംസ്ഥാനത്തെ ഇടത്, വലത് പാർട്ടികൾ താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും, രാജ്യസ്നേഹമുള്ളവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നും വ്യക്തമാക്കി മുൻ എം.എൽ.എ പി.സി. ജോർജ്.
ഇന്ത്യാ ഗവൺമെന്റിന്റെ സ്നേഹം സമ്പാദിക്കാൻ കിട്ടിയ ഏറ്റവും വലിയ അവസരമാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പെന്നും പി.സി. ജോർജ് പറഞ്ഞു. കൂടാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ, ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണന് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല ആളുകൾക്ക് തന്നോട് സ്നേഹമുണ്ടെന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും തൃക്കാക്കരയിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കവേ വീടിനകത്തിരുന്ന സ്ത്രീകളും കുട്ടികളും തന്നെക്കണ്ട് ഓടിവന്നതായും പി.സി. ജോർജ് കൂട്ടിച്ചേർത്തു.