ഗുവാഹത്തി: അസമിലെ ജനങ്ങൾ ബിജെപിക്ക് നൽകുന്ന പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അസമിലെ ജനങ്ങൾ നൽകുന്ന സ്‌നേഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കാണാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അസമിലെ ദേഖിയാജുലി മണ്ഡലത്തിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനങ്ങൾ ബിജെപിക്ക് നൽകുന്ന പിന്തുണ കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ജനങ്ങളുടെ സ്‌നേഹമാണിത്. അദ്ദേഹത്തിന് അസമിലെ ജനത നൽകുന്ന ആദരവും പ്രധാനമന്ത്രിയോടുള്ള വിശ്വാസവുമാണിത്. അവരുടെ സ്‌നേഹത്തിന് ഞാൻ നന്ദി പറയുന്നു’ എന്ന് ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിരവധി വികസനപദ്ധതികളാണ് അസമിൽ നടന്നത്. വിപ്ലവകരമായ മാറ്റങ്ങൾ അസമിൽ കൊണ്ടുവരാൻ സാധിച്ചെന്നും ഹിമന്ത ബിശ്വശർമ്മ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ വിലയിരുത്തി കോൺഗ്രസിൽ നിന്നും നേതാക്കൾ ബിജെപിയിലേക്കെത്തുന്നു. ഇപ്പോൾ കോൺഗ്രസിന്റെ ആസ്ഥാനം മുഴുവൻ ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യത്തെ മുന്നോട്ട് നയിക്കാൻ കഴിവുള്ള യുവാക്കൾ ഇന്ന് കോൺഗ്രസിലില്ല. രാഹുലിനും വേണമെങ്കിൽ ബിജെപിയിൽ ചേരാമെന്നും ഹിമന്ത ബിശ്വശർമ്മ പറഞ്ഞു.