ദില്ലി: തായ്‌വാനിലെ ഭൂകമ്പത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാർ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. ഭൂചലനമുണ്ടായതിന് പിന്നാലെ ഇവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. എന്നാൽ
ഇപ്പോൾ അവർ സുരക്ഷിതരാണെന്ന വിവരം സ്ഥിരീകരിച്ചുവെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
25 വർഷത്തിനിടയിൽ തായ്‌വാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ 10 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തോളം പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്.
ഭൂചലനത്തെ തുടർന്ന് തായ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.