കൊച്ചി : നിയമ സഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ നിലവിൽ റിമാൻഡിൽകഴിയുന്ന മുൻ സർക്കാർ അഭിഭാഷകൻ പിജി മനു ഹൈക്കോടതിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഹർജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടി. ആരോഗ്യ പ്രശ്നങ്ങളും ശസ്ത്രക്രിയ കഴിഞ്ഞ ഇടത് കാലിൽ സ്റ്റീൽ ഇട്ട സ്ഥലത്ത് പഴുപ്പ് ഉണ്ടെന്നതടക്കം ചൂണ്ടികാട്ടിയാണ് ഹർജി. അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തെന്നും ഇനിയും ജുഡീഷ്യൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ജാമ്യം നൽകണമെന്നുമാണ് പി ജി മനു ഹർജിയിൽ ആവശ്യപ്പെടുന്നത്.
2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നപ്പോൾ പൊലീസ് നിർദ്ദേശപ്രകാരം നിയമ സഹായം തേടിയെത്തിയ യുവതിയെ ഓഫീസിൽ വെച്ചും വീട്ടിൽ വെച്ചും ബലാത്സഗം ചെയ്തെന്നാണ് പിജി മനുവിനെതിരായ കേസ്. യുവതിക്ക് അഭിഭാഷകൻ അയച്ച വാട്സ്ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.