കോവളം: കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും കലാകാരന്മാരെ അണിനിരത്തി കോവളത്ത് രാജ്യത്തെ ഏറ്റവും വലിയ ക്രാഫ്റ്റ് വില്ലേജ് ആരംഭിച്ചു. എട്ടര ഏക്കർ മനോഹരമായി ലാൻഡ്സ്‌കേപ് ചെയ്ത് നിർമിച്ച എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു.
കുളം, മേള കോർട്ട്, ഗെയിം സോണുകൾ, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറൻറ്, വാക്ക് വേകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടോയ്ലെറ്റ് ബ്ലോക്കുകൾ, ഓഫിസ്, അടുക്കള, റോഡുകൾ, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
അറുപതോളം കലാകാരന്മാരുടെ “ഓവിയം’ ചിത്രപ്രദർശനവും നടക്കും.
എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, കഫെറ്റീരിയ, റസ്റ്റോറന്റ്, ഓഡിറ്റോറിയം, കുളം, മേള കോർട്ട്, ഗെയിം സോണുകൾ, വായനശാല, കൈത്തറി ഗ്രാമം, ശലഭോദ്യാനം, ആംഫി തിയറ്റർ, സുഗന്ധവിളത്തോട്ടം, ഔഷധ സസ്യോദ്യാനം തുടങ്ങിയവയാണ് പുതുതായി സജ്ജീകരിച്ചത്.
20 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കരകൗശല -കലാവൈദഗ്‌ധ്യങ്ങൾ പുനരുജ്ജീവിപ്പിക്കാനും അവയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും കലാകാരന്മാർക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ക്രാഫ്റ്റ് വില്ലേജിലൂടെ സാധിക്കും. 750 കരകൗശല, കൈത്തൊഴിൽ കലാകാരന്മാർക്കാണ് പ്രയോജനം ലഭിക്കുക.