ഹൈദരാബാദ്: രാജ്യത്തെ ജനങ്ങളെക്കാൾ സ്വന്തം കുടുംബത്തിന് പ്രാധാന്യം നൽകുന്ന കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷമായി തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാദവുമായി നടക്കുന്ന പാർട്ടി ജനാധിപത്യത്തിന്റെ മാത്രമല്ല രാജ്യത്തെ യുവതലമുറയുടെയും ശത്രുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ കോൺഗ്രസിന്റെയോ നേതാക്കളുടെയോ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘കുടുംബവാദവുമായി നടക്കുന്ന പാർട്ടി അവരുടെ വികസനത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവർ പാവങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഒരു കുടുംബത്തിന് മാത്രമായി എങ്ങനെ അധികാരത്തിൽ തുടരാം, എത്രത്തോളം കൊള്ളയടിക്കാം തുടങ്ങിയ കാര്യങ്ങൡലാണ് ഇവരുടെ ശ്രദ്ധ. ജനങ്ങളുടെ വികസനത്തിൽ ഇവർക്ക് ഒരു താത്പര്യവുമില്ല. കോൺഗ്രസ് പാർട്ടി ജനാധിപത്യത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയും ഇവിടുത്തെ യുവത്വത്തിന്റെയും ശത്രുവാണ്. അഴിമതി എന്നത് രാഷ്‌ട്രീയത്തിന്റെ മുഖമുദ്രയായി മാറിയത് കോൺഗ്രസിന്റെ കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ആത്മനിർഭര ഭാരതം ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയുടെ മുന്നേറ്റമെന്നും. രാജ്യത്തെ സ്റ്റാർട്ട് അപ്പുകൾക്ക് ആഗോള തലത്തിൽ വലിയ അംഗീകാരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ 20ാം വാർഷികത്തിൽ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.