ലഖ്‌നൗ: വാരണാസിയിൽ വരാനിരിക്കുന്ന പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രതീകാത്മക ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രവി ശാസ്ത്രി, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വാരണാസിയിലെ ഗഞ്ജരി മേഖലയിലാണ് ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. മുപ്പത് ഏക്കറിലധികം സ്ഥലത്ത് ഏകദേശം 450 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം ഉയരാന്‍ പോകുന്നത്.
സ്‌റ്റേഡിയത്തിന്റെ സവിശേഷതകള്‍ നേരത്തെ തന്നെ ഒരുപാട് ചര്‍ച്ചയായിരുന്നു. സ്റ്റേഡിയത്തിന്റെ അഞ്ച് പ്രധാന സവിശേഷതകള്‍ ഇങ്ങനെ:
- 30,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയമാണ് വാരണാസിയില്‍ ഒരുക്കുക. 450 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബിസിസിഐ 330 കോടി നല്‍കും. ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 120 കോടി ചെലവിട്ടിരുന്നു.
- ഏഴ് പിച്ചുകളാണ് ഒരുക്കുക. 2025 ഡിസംബറില്‍ ജോലി പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ജോലി നടക്കുന്നത്. മോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ് സ്റ്റേഡിയമെന്ന സവിശേഷതയുമുണ്ട്.
- എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്റ്റേഡിയം തയ്യാറാകും. അതിനുശേഷം നിര്‍ദ്ദിഷ്ട സ്റ്റേഡിയത്തിന് സമീപമുള്ള പ്രദേശത്തിന്റെ വികസനത്തിന് അന്തിമരൂപം നല്‍കാന്‍ യുപി പ്രധാനമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
- 1000 പേര്‍ക്ക് ജോലി സാധ്യതയുണ്ടെന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ മോദി വ്യക്തമാക്കി. ഉത്തര്‍ പ്രദേശിലെ മൂന്നാമത്തെ രാജ്യാന്തര സ്റ്റേഡിയമാണിത്. കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്ക്, ലഖ്‌നൗവിലെ ഏകനാ സ്റ്റേഡിയം എന്നിവയാണ് മറ്റുഗ്രൗണ്ടുകള്‍.
- നിര്‍ദിഷ്ട രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുന്‍ഭാഗം കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കും. മേല്‍ക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും. ഫ്ളഡ്ലൈറ്റുകളുടെ കാലുകള്‍ക്ക് ത്രിശൂലത്തിന്റെ മാതൃക നല്‍കും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയില്‍ ഒരുക്കും. പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളില്‍ ബില്‍വ പത്രയുടെ കൂറ്റന്‍ രൂപങ്ങള്‍ സ്ഥാപിക്കും.