100 കോടി വാക്സിന് വിതരണമെന്ന അസാധാരണ ലക്ഷ്യമാണ് രാജ്യം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരോ ഇന്ത്യക്കാരന്റെയും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. എതിരാളികൾക്കെതിരെ ശക്തമായി തുറന്നടിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. നൂറ് കോടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനായത് നവഭാരതത്തില്‍ പ്രതീകമാണെന്നും, നൂറ് കോടി വാക്‌സീന്‍ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണ്. ഇത് രാജ്യത്തെ ഒരോ പൗരന്മാരുടെ വിജയം. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് ഉയര്‍ത്തിയത് വലിയ വെല്ലുവിളിയാണ്. മഹാമാരിയെ രാജ്യം പരാജയപ്പെടുത്തും. ലോകം ഇന്ന് ഫാര്‍മ ഹബ്ബായാണ് ഇന്ത്യയെ കാണുന്നത്. കോവിഡില്‍ നിന്ന് രാജ്യം സുരക്ഷിതമാണെന്നാണ് ലോകത്തിന്റെ വിലയിരുത്തല്‍. ഇന്ത്യക്ക് വാക്‌സീന്‍ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ രാജ്യത്ത് കോവിഡ് വാക്‌സീന്‍ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് വാക്‌സീനേഷനിലെ മുന്നേറ്റം. കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി വിളക്ക് കൊളുത്തി അതില്‍ ഭാഗമാകാന്‍ പറഞ്ഞപ്പോള്‍ പലരും ഇതുകൊണ്ട് മഹാമാരി മാറുമോയെന്ന് പലരും പരിഹസിച്ചു. വിളക്ക് കൊളുത്തി തെളിയിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ ഐക്യമാണ് വെളിപ്പെട്ടത്. എന്നാല്‍ നൂറ് കോടി വാക്‌സിന്‍ പൂര്‍ത്തിയാക്കിയതില്‍ ഭാരതം ശക്തമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇതിലൂടെ വിമര്‍ശകര്‍ക്കെല്ലാം തെറ്റ് പറ്റിയിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
അസാധാരണ ലക്ഷ്യമാണ് രാജ്യം ഇപ്പോള്‍ കൈവരിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ നല്‍കുന്നതില്‍ വിവേചനം ഇല്ലെന്ന് രാജ്യം ഉറപ്പാക്കി. വിഐപി സംസ്‌കാരം ഒഴിവാക്കി എല്ലാവര്‍ക്കും ഒരുപോലെയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
നൂറ് കോടി എന്നത് ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണ്. വളരെ വേഗത്തില്‍ രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനായി. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നതിന്റെ തെളിവാണിത്. വാക്സിന്‍ വിതരണത്തില്‍ തുല്യത പാലിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ വാക്സിന്‍ ലഭ്യമാക്കാനായി. വിഐപി സംസ്‌കാരത്തെ പൂര്‍ണമായും അകറ്റിനിര്‍ത്താനായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാക്സിനെതിരായ പ്രചരണങ്ങള്‍ ഇപ്പോഴും വലിയ വെല്ലുവിളിയായി നില്‍കുകയാണ്. ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വാക്സിനേഷനെന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ സൃഷ്ടിച്ച കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക രംഗം ഇപ്പോള്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ഉണര്‍വ് ശക്തമാണ്. കഴിഞ്ഞ തവണത്തെ ദീപാവലി ആഘോഷം പോലെ ആശങ്ക നിറഞ്ഞതല്ല ഈ ദീപാവലി. എങ്കിലും ആഘോഷങ്ങളില്‍ കൂടുതല്‍ കരുതല്‍ വേണം. വീടിന് പുറത്ത് ഇറങ്ങുമ്പോള്‍, ചെരുപ്പിട്ട് ഇറങ്ങുന്നത് പോലെ മാസ്ക് ധരിച്ച് ഇറങ്ങണം. എല്ലാവരും വാക്സിന്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി വാക്സിന്‍ എടുത്തവര്‍ എടുക്കാത്തവരെ പ്രോല്‍സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു.
എല്ലാവരും ഇന്ത്യയേയും മറ്റ് രാജ്യങ്ങളേയുമായി താരതമ്യം ചെയ്ത് പരിശോധിക്കുന്നു. പക്ഷെ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്, ഇന്ത്യയുടെ ഉത്ഭവസ്ഥലം വളരെ വ്യത്യസ്ഥമാണ്. ഏറെ നാളുകളായി, മറ്റ് രാജ്യങ്ങൾ എല്ലായ്പ്പോഴും മരുന്നിന്റെ കാര്യത്തിലും വാക്സിനേഷനിലും പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ഇത് ചെയ്യാൻ സാധിക്കുമോ എന്ന് എല്ലാവരും ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് 100 കോടി വാക്സിൻ ജബ്സെന്നും പ്രധാനമന്ത്രി പറഞ്ഞു.

