ദില്ലി: 100 കോടി വാക്സിന് (Vaccine) വിതരണമെന്ന അസാധാരണ ലക്ഷ്യമാണ് ഭാരതം പൂര്‍ത്തിയാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് കോടി വാക്‌സിനേഷനിലൂടെ രാജ്യം പുതിയ ചരിത്രം രചിച്ചുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഇത് നവഭാരതത്തിന്റെ പ്രതീകമാണ്. നൂറു കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്ക് വാക്സീൻ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതിൽ പലർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 100 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. ഇതില്‍ നിന്ന് രാജ്യം കരകയറുമോയെന്ന ആശങ്ക പലരിലും ശക്തമായിരുന്നു. എന്നാല്‍ വാക്സിന്‍ വിതരണത്തിലൂടെ അസാധാരണമായ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് സാധിച്ചു. രാജ്യം കൊറോണയിൽ നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രിവ്യക്തമാക്കി.
വിളക്ക് കത്തിക്കാൻ പറഞ്ഞപ്പോൾ അത് കൊണ്ട് കൊറോണയെ തുരത്താൻ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിൻ്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്. നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിൻ പ്ലാറ്റ്ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹം കൂട്ടിച്ചേർത്തു.