വിദേശ ശക്തികൾ കവർന്ന ഭാരത സമ്പത്തുകൾ, ഒന്നൊന്നായി തിരികെയെത്തിച്ച് മോദി | PM MODI
ഭാരതം ബ്രിട്ടന്റെ അക്ഷയഖനിയായിരുന്നു…!! രക്തം ഊറ്റി കുടിക്കുന്ന നീച സത്വത്തെ പോലെ,തീരാത്ത ആർത്തിയോടെ ബ്രിട്ടൻ (Britain) അവസാന കാലം വരെയും ഭാരതത്തെ ഊറ്റി കുടിച്ചുകൊണ്ടേയിരുന്നു.
അത് പൊന്നായും പണമായും സർവ്വോപരി ഭാരതത്തിന്റെ പൈതൃകം പേറുന്ന അതിപുരാതന ശില്പങ്ങളായും ആഭരണങ്ങളായും ചിത്രങ്ങളായും സ്തൂപങ്ങളായും ക്ഷേത്രശകലങ്ങളായും ദേവതാവിഗ്രഹങ്ങളായും രത്നങ്ങളായും നാണയങ്ങളായും ബ്രിട്ടീഷ് ഭരണത്തിൽ കടൽ കടന്നിട്ടുണ്ട്. അത്തരത്തിൽ നമ്മുടെ മണ്ണിൽ നിന്ന് നമുക്ക് നഷ്ടമായ ഒരു ഭാഗം നിധിയാണ് പ്രധാനമന്ത്രി ഈ അടുത്തു നടത്തിയ അമേരിക്കൻ സന്ദർശനത്തിലൂടെ നാം തിരികെ നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നമ്മുടെ പുരാതന വസ്തുക്കൾ ഭാരതത്തിൽ തിരികെയെത്തിക്കുവാനുള്ള ഭാഗീരഥപ്രയത്‌നം അദ്ദേഹം 2003 ഗുജറാത്ത് മുഖ്യമന്ത്രി ആയ കാലം മുതലേ ആരംഭിച്ചതാണ്.സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ ചിതാഭസ്മം ജനീവയിൽ നിന്ന് എത്തിച്ചതും പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.
അമേരിക്ക മാത്രമല്ല കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി, യുകെ എന്നീ രാജ്യങ്ങൾ പലപ്പോഴായി അവരുടെ കൈവശമുണ്ടായിരുന്ന പുരാതന വസ്തുക്കൾ “ചിലത്” നമുക്ക് തിരികെ നൽകിയിട്ടുണ്ട്. കയ്യിലുള്ള വസ്തുവിന്റെ മൂല്യം അറിയാത്ത സാധാരണ ജനങ്ങളെ വഞ്ചിച്ചു അവരുടെ പക്കൽ നിന്ന് തുച്ഛമായ വിലക്ക് വാങ്ങിക്കൂട്ടിയും യുദ്ധങ്ങൾക്കൊടുവിൽ പിടിച്ചെടുത്തും പല ഇടങ്ങളിൽ നിന്നായി കണ്ടു കെട്ടിയും കൊള്ളയടിച്ചും ബ്രിട്ടീഷ് (British Rule In India) ഉദ്യോഗസ്ഥരുടെ കുന്നുകൂട്ടിയ പുരാതന വസ്തുക്കളുടെ ശേഖരമാണ് ഇതേ ഉദ്യോഗസ്ഥർ നേരിട്ടും സ്വകാര്യ വ്യക്തികൾ വഴിയും വിവിധ രാജ്യങ്ങളിൽ അവയുടെ മ്യൂസിയങ്ങളിൽ എത്തിപ്പെട്ടത്.
അതിൽ തന്നെ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ ഹിന്ദു സ്റ്റുവർട് എന്നറിയപ്പെടുന്ന ചാള്സ് സ്റ്റുവർട്ടിന്റെയും, പതിമൂന്നാം നൂറ്റാണ്ടിൽ വെൽഷ് രാജാവ് ഗ്രാഫയ് ആപ് ഗ്വേവിൻവിൻ പണി കഴിപ്പിച്ച പൗവിസ് കോട്ടയിൽ സൂക്ഷിച്ചിരിക്കുന്ന ബംഗാൾ ഗവർണറായിരുന്ന റോബർട്ട് ക്ലൈവിന്റെയുമാണ് ഏറ്റവും ബൃഹത്തായ ശേഖരങ്ങൾ.
അങ്ങനെ ഇന്നും ബ്രിട്ടന്റെ പക്കലുള്ള രണ്ട് പ്രധാന നിധികളാണ് കോഹിനൂർ രത്നവും മഹാരാജ രഞ്ജിത് സിംഹന്റെ സിംഹാസനവും.1849 ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിന് ശേഷമാണ് കോഹിനൂർ രത്നവും മഹാരാജയുടെ സിംഹാസനവും ബ്രിട്ടൻ സ്വന്തമാക്കിയത്.അവ യഥാക്രമം ടവർ ഓഫ് ലണ്ടനിലും വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിലുമായി ഇന്ന് സൂക്ഷിച്ചിരിക്കുന്നു.
2013 ൽ യുകെ പ്രസിഡന്റ് ഡേവിഡ് കാമറൂൺ ഭാരത സന്ദർശനം നടത്തിയ സമയം കോഹിനൂർ രത്നം തിരികെ നൽകുന്നതിനെ കുറിച്ച് ചോദിച്ച സർക്കാരിനോട് ബ്രിട്ടീഷ് മ്യൂസിയങ്ങൾ ശൂന്യമാക്കുമെന്നതിനാൽ ‘റിട്ടേണിസത്തെ’ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹം മറുപടി നൽകി. അത് കേവലം അതിശയോക്തിയല്ല മറിച്ച് യാഥാർത്ഥ്യമാണ്.ഭാരതീയ പുരാവസ്തുക്കളുടെ ലോകരാജ്യങ്ങളിൽ വെച്ചേറ്റവും വലിയ ശേഖരം ബ്രിട്ടനിലാണ് ഉള്ളത്. വിരോധാഭാസമെന്തെന്നാൽ ബ്രിട്ടീഷ് ഭരണത്തിൽ സംഭവിച്ച ഈ ഭീമമായ കൊള്ള നിയമാനുസൃതമായാണ് കാണുന്നത്.കാരണം അത് ബ്രിട്ടൻ ഭാരതം ഭരിക്കുന്ന കാലമായിരുന്നുവല്ലോ അപ്പോൾ ഇവിടുത്തെ സ്വത്തുവകകൾ എല്ലാം ബ്രിട്ടന് സ്വന്തമായിരുന്നു എന്നു വ്യക്തം .എന്നാൽ ബ്രിട്ടൻ ഭാരതമെന്ന ഈ ബൃഹത് രാജ്യത്തെ തന്റെ കുതന്ത്രങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും കീഴടക്കി ആധിപത്യം സ്ഥാപിച്ചു ഭരിക്കുകയായിരുന്നു എന്നു പലരും മറന്നു പോകുന്നു.