ചെന്നൈ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദർശനം തുടരുന്നു. രാവിലെ 10:15 ന് അദ്ദേഹം ധനുഷ്‌കോടി കോതണ്ഡരാമക്ഷേത്രത്തിലെത്തി. അതിന് തൊട്ടുമുന്നെ അദ്ദേഹം രാമസേതു നിർമ്മാണം തുടങ്ങിയ സ്ഥലമായ അരിച്ചൽ മുനയിലെത്തിയിരുന്നു. വില്ല് കുലച്ചു നിൽക്കുന്ന ശ്രീരാമനാണ് കോതണ്ഡരാമക്ഷേത്രത്തിലെ പ്രതിഷ്ഠ. വിഭീഷണന്റെ പട്ടാഭിഷേകം നടന്ന സ്ഥലമാണിത്. കഴിഞ്ഞ ദിവസം അദ്ദേഹം തിരുച്ചിറപ്പള്ളി ശ്രീരംഗനാഥ ക്ഷേത്രവും രാമേശ്വരത്തെ രാമനാഥക്ഷേത്രവും സന്ദർശിച്ചിരുന്നു. രാമേശ്വരത്ത് അദ്ദേഹം സമുദ്ര സ്നാനവും നടത്തിയിരുന്നു. സീതയ്‌ക്കൊപ്പം ശ്രീരാമൻ നടത്തിയ ശിവ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ആന്ധ്രപ്രദേശ്, കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ശ്രീരാമാനുമായി ബന്ധമുള്ള ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം തമിഴ്‌നാട്ടിലെത്തിയത്.
വിഭീഷണ പട്ടാഭിഷേകം നടത്തിയ പുണ്യഭൂമിയിൽ നിന്നാകും പ്രധാനമന്ത്രി അയോദ്ധ്യയിലേക്ക് പ്രാണപ്രതിഷ്ഠക്കായി പോകുക. നാളെ രാവിലെ 10:30 നാകും പ്രധാനമന്ത്രി അയോദ്ധ്യ വിമാനത്താവളത്തിലെത്തുക അവിടെനിന്ന് 10:45 ന് അയോദ്ധ്യ ക്ഷേത്ര നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാഡിലേക്ക് പോകും 11 മണിമുതൽ 12 മണിവരെ പ്രധാനമന്ത്രിയുടെ സമയം റിസേർവ്ഡ് എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സരയൂനദിയിൽ സ്നാനം ഉൾപ്പെടെ ഈ സമയത്ത് നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 12 മണിമുതലാണ് പ്രാണപ്രതിഷ്ഠ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുക. തുടർന്ന് ക്ഷേത്ര പരിസരത്ത് തന്നെ സജ്ജമാക്കിയിരിക്കുന്ന വേദിയിൽ അദ്ദേഹം പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഇന്ന് ഉച്ചയോടെ അയോദ്ധ്യ നഗരത്തിന്റെ സുരക്ഷ എസ് പി ജി ഏറ്റെടുക്കും. 5000 ത്തിലധികൾ പോലീസുകാരെയാണ് അയോദ്ധ്യയിൽ വിന്യസിച്ചിരിക്കുന്നത്. 8000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളുണ്ട്. വരും ദിവസങ്ങളിൽ എല്ലാവര്ക്കും ദർശനം ഉണ്ടാകുമെന്നും പ്രാണ പ്രതിഷ്ഠ ദിനത്തിൽ അയോദ്ധ്യയിലേക്ക് വരരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് ആവശ്യപ്പെട്ടു.