ദില്ലി: കോവിഡ് വാക്സിൻ എപ്പോഴെത്തുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉള്‍പ്പടെ രോഗവ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ സാഹചര്യം അവലോകനം ചെയ്യാനായി വിളിച്ച് ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാക്സിൻ പുരോഗതി ശാസ്ത്രജ്ഞർ വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡിനെ മികച്ച രീതിയിൽ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്നും വാക്സിൻ വിതരണം സുതാര്യമായിരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വാക്സിനെ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചിലർ അത്തരം ശ്രമങ്ങൾ നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികളെ കൂടുതൽ സജ്ജമാക്കാൻ പിഎം കെയർ ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അഞ്ച് വാക്സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുളളത്. ഇതില്‍ ഓക്സ്ഫോഡ് സര്‍വ്വകലാശാലുമായി ചേര്‍ന്ന് പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന കോവിഷീല്‍ഡ് മൂന്ന് പരീക്ഷണ ഘട്ടങ്ങളും പിന്നിട്ടു കഴിഞ്ഞു. അന്‍പത് ശതമാനത്തിന് മുകളില്‍ ഫല പ്രാപ്തിയെങ്കില്‍ വാക്സിന്‍ ഗുണകരമെന്നാണ് ഐസിഎംആറിന്‍റെ വിലയിരുത്തല്‍.