ദില്ലി: ഒമിക്രോൺ എന്ന കോവിഡിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ഇന്ത്യ. എന്നാൽ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ പഴയപടി പുനരാരംഭിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടയിലാണ് പുതിയ കോറോണ വൈറസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഈയിടെയാണ് വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്രക്ക് വാതില്‍ തുറന്നത്. പുതിയ വകഭേദത്തെ തുടർന്ന് യു.കെയില്‍ നിന്നടക്കം ഇന്ത്യയിലെത്തുന്ന 12 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ കര്‍ക്കശ പരിശോധനക്ക് വിധേയമാക്കും.
ഇതോടെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്‌വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്ക്കോങ്, യു.കെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ക്കാണ് ഇനി കൂടുതല്‍ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടി വരിക.
മാത്രമല്ല ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മുന്നറിയിപ്പ് നല്‍കിയതായി കാണിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചിരുന്നു.