ദില്ലി: കേരളത്തിലെയും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങള്‍ മൂന്നാം തരംഗം തടയുന്നതിന് പ്രധാന്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
സംസ്ഥാനങ്ങള്‍ ടെസ്റ്റ് – ട്രീറ്റ് – ട്രാക്ക് – വാക്‌സിനേറ്റ് എന്നീ കാര്യങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ട് പ്രതിരോധ പ്രവര്‍ത്തനം നടത്തണമെന്ന് മോദി അറിയിച്ചു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും സ്ഥിരീകരിക്കുന്നത് 6 സംസ്ഥാനങ്ങളില്‍ നിന്നാണെന്നും മോദി വ്യക്തമാക്കി. കൊവിഡ് കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തിയത്.
ടെസ്റ്റ് – ട്രീറ്റ് – ട്രാക്ക് – വാക്‌സിനേഷന്‍ എന്നീ കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ ഉറപ്പു വരുത്തുക. മൈക്രോ കോണ്‍ടൈന്മെന്റ്സോണ്‍ പ്രതിരോധത്തില്‍ ഊന്നല്‍ നല്‍കുക വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങളും സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു. കുട്ടികളെ മൂന്നാം തരംഗത്തിൽ നിന്നും രക്ഷപെടുത്തണമെന്നും ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ച് അതീവ ശ്രദ്ധ പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളേക്കാള്‍ കുറവ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 38,949 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം 542 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona