ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച സർക്കാർ തീരുമാനങ്ങൾ അദ്ദേഹം വിശദീകരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാർച്ച് 27 ന് ആണ് പ്രധാനമന്ത്രി അവസാനമായി രാജ്യത്തെ അഭിസോബോധന ചെയ്തത്. ഉപഗ്രഹവേധ മിസൈൽ പരീക്ഷണ വിജയം രാജ്യത്തെ അറിയിക്കാനായിരുന്നു അത്.
കശ്മീർ വിഷയത്തിൽ പാർലമെന്റിൽ പ്രഖ്യാപനം നടത്താനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലുണ്ടായിരുന്ന ‘അതീവ രഹസ്യം’ എന്ന് എഴുതിയിരിക്കുന്ന പേപ്പറിലെ രേഖയിൽ പ്രധാനമന്ത്രി ഓഗസ്റ്റ് ഏഴിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കുറിച്ചിരുന്നെങ്കിലും അതുണ്ടായില്ല. സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയിൽ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് ഇനി ദിവസങ്ങൾ മാത്രമാണുള്ളത്.

