വാഷിംഗ്ടൺ: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദർശനത്തിനിടെയുള്ള വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോടു വിവേചനമില്ലെന്നും ഭരണഘടന അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ജാതി–മത–ലിംഗ വേർതിരിവില്ലാതെയാണ് നയങ്ങൾ നടപ്പാക്കുന്നതെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണവും സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു മോദി.ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കൻ മാദ്ധ്യമ പ്രവർത്തകയുടെ ചോദ്യത്തോടാണ് മോദിയുടെ പ്രതികരണം. ഇത്തരത്തിൽ ഒരു ചോദ്യം ചോദിച്ചതിൽ താൻ അത്ഭുതപ്പെടുന്നുവെന്നായിരുന്നു ആദ്യം പ്രധാനമന്ത്രി മറുപടി നൽകിയത്.
മാനുഷിക മൂല്യങ്ങളും മനുഷ്യാവകാശങ്ങളും ഇല്ലെങ്കില്‍ ജനാധിപത്യമില്ല. ജനാധിപത്യത്തില്‍ ജീവിക്കുമ്പോള്‍ വിവേചനത്തിന്റെ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘തന്റെ സര്‍ക്കാര്‍ ഒന്നിലും വിവേചനം കാണിക്കുന്നില്ല. ജാതി മത വിവേചനങ്ങളില്ലാതെയാണ് സേവനങ്ങളുടെ കൈമാറ്റങ്ങള്‍ നടക്കുന്നത്. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് മുദ്രാവാക്യം. മതമോ ജാതിയോ പ്രായമോ ഭൂമിശാസ്ത്രമോ പരിഗണിക്കാതെ എല്ലാവര്‍ക്കും രാജ്യത്ത് സൗകര്യങ്ങള്‍ ലഭ്യമാണ്’ മോദി പറഞ്ഞു.യുഎസ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്തു. ഇന്ത്യയിൽ സാങ്കേതികരംഗത്തെ കുതിച്ചുചാട്ടവും പ്രാദേശിക ഭരണകൂടത്തിലെ വനിതാ മുന്നേറ്റവും മോദി എടുത്തുപറഞ്ഞു.
ഇന്ത്യയിൽ സാങ്കേതിക കുതിപ്പിനുള്ള പദ്ധതികളും പുതിയ നിക്ഷേപങ്ങളും പ്രഖ്യാപിച്ച് വൈറ്റ് ഹൗസിൽ ബൈഡൻ മോദി കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ലോകത്തിന്റെ ഭാവിക്ക് അനിവാര്യമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തി.