റോം: അടുത്ത വർഷം ഇന്ത്യ അഞ്ച് ബില്ല്യൺ (500 കോടി) ഡോസ് കോവിഡ് (Covid) പ്രതിരോധ വാക്സിൻ ലോകത്തിന് വേണ്ടി നിർമിക്കുമെന്ന് ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡില്‍ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനഃരുദ്ധാരണം സംബന്ധിച്ച് ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ലോകാരോഗ്യ സംഘടന ഇന്ത്യൻ വാക്സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ലോകത്തിന്‍റെ ഫാർമസിയായാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. 150ലേറെ രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നു നൽകുന്നു. വാക്സിൻ ഗവേഷണത്തിലും നിർമാണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും മോദി പറഞ്ഞു.
അതെസമയം ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടി സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഇന്ന് തുടങ്ങും. നവംബര്‍ 12 വരെയാണ് ഉച്ചകോടി നടക്കുന്നത്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. വിവിധ രാജ്യങ്ങളുടെ നേതാക്കൾ, മന്ത്രിമാർ, കാലാവസ്ഥാവിദഗ്ധർ, വ്യവസായമേഖല, പൗരസമൂഹം, അന്താരാഷ്‌ട്രസംഘടനകൾ എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. പാരീസ് ഉടമ്പടിയിലെ നിർദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികൾ ഇത്തവണ സ്വീകരിക്കുമെന്നാണ് കരുതുന്നത്.