ദില്ലി: വീണ്ടും ആരോഗ്യമേഖലയിൽ വൻ കുതിപ്പുമായി കേന്ദ്ര സർക്കാർ. തമിഴ്നാട്ടിൽ 11 സർക്കാർ മെഡിക്കൽ കോളജുകളും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാംപസും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഉദ്ഘാടനം ചെയ്യും.
ജനുവരി 12ന് ബുധനാഴ്ച വൈകിട്ട് നാലിന് വിഡിയോ കോൺഫറൻസ് വഴിയാകും ഉദ്ഘാടനം നിർവഹിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
4,000 കോടി രൂപ മുതൽമുടക്കിയാണ് പുതിയ മെഡിക്കൽ കോളജുകളുടെ നിർമാണം പൂർത്തിയാക്കിയത്. ഇതിൽ 2,145 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി സംസ്ഥാന സർക്കാരുമാണ് നൽകിയത്.
വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പുർ, തിരുവള്ളൂർ, നാഗപട്ടണം, ദിണ്ഡിഗൽ, കല്ലകുറിച്ചി, അരിയാലൂർ, രാമനാഥപുരം, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കൽ കോളജുകൾ സ്ഥാപിച്ചത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ ക്യാംപസ് ചെന്നൈയിലാണ്.
അതേസമയം രാജ്യത്തിന്റെ പൈതൃകവും പ്രാചീന ഭാഷകളും നിലനിർത്തുക എന്ന പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് നിർമിച്ചത്.
തുടർന്ന് ഇതിനായി ചെലവായ 24 കോടി രൂപയും കേന്ദ്ര ഫണ്ടിൽ നിന്നാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാൽ ഇതുവരെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സിഐസിടി ഇനി മൂന്നു നിലകളുള്ള പുതിയ ക്യാംപസിലാണ് പ്രവർത്തിക്കുക.